ന്യൂഡൽഹി: ഭക്ഷ്യ എണ്ണ, ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും സ്വർണം വാങ്ങുന്നതും വിദേശയാത്രകളും ഒഴിവാക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെത്തുടർന്ന് ഓഹരി വിപണയിൽ തകർച്ച. സ്വർണം, ട്രാവൽ- ടൂറിസം, വളം, വിമാനക്കന്പനികൾ തുടങ്ങിയ മേഖലകളെയെല്ലാം പ്രധാനമന്ത്രിയുടെ പ്രസ്താവന ബാധിച്ചു.
ഇറാൻ- അമേരിക്ക സംഘർഷം നീളുന്നതുമൂലമുള്ള പ്രതിസന്ധി വഷളാകുന്നതിനിടെയാണ് തന്ത്രപ്രധാന മേഖലകളിലടക്കം വിപണികളിലുണ്ടായ പുതിയ ആഘാതം. ആഗോളവിപണിയിൽ അസംസ്കൃത എണ്ണവിലയിലെ ചാഞ്ചാട്ടവും വിലക്കയറ്റവും പാചകവാതക ലഭ്യതയിലെ കുറവും വാണിജ്യ സിലിണ്ടറുകളുടെ വലിയ വില വർധനവുമെല്ലാം വെല്ലുവിളികളാണ്.
ഒരു കോടിയോളം പ്രവാസി ഇന്ത്യക്കാരുള്ള യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹറിൻ തുടങ്ങിയ രാജ്യങ്ങൾക്കുനേരേ ഇറാൻ നടത്തിയ മിസൈൽ, ഡ്രോണ്‍ ആക്രമണങ്ങളും ഇന്ത്യയുടെ വെല്ലുവിളി ഇരട്ടിയാക്കി. തൊഴിൽ നഷ്ടപ്പെടുന്നവർക്കുപുറമെ മലയാളികൾ അടക്കമുള്ളവരുടെ ബിസിനസിലും തിരിച്ചടികൾ നേരിടുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്നു മടങ്ങിയെത്തിയ ലക്ഷക്കണക്കിനു പ്രവാസികൾ കൂടിയായപ്പോൾ രാജ്യം പതിവില്ലാത്ത പ്രതിസന്ധിയിലാണ്.
ആഗോള വ്യാപാര, ഊർജ മേഖലകളെയും ഇന്ധനവിതരണത്തെയും ഇറാൻ യുദ്ധം തടസപ്പെടുത്തുന്ന പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ ആഹ്വാനം. സ്വയം പ്രതിരോധത്തിനുള്ള തയാറെടുപ്പിനായാണു മോദി ആഹ്വാനം നൽകിയതെങ്കിലും പ്രധാന ഓഹരികൾ പലതും ഇടിഞ്ഞു.
ഭക്ഷ്യ എണ്ണ വിസ്മയം!
കോടിക്കണക്കിന് അടുക്കളകളിൽ ദിവസവും ആവശ്യമുള്ള ഭക്ഷ്യ എണ്ണ ഉപയോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം പലരെയും വിസ്മയിപ്പിച്ചെങ്കിലും ലക്ഷ്യം വ്യക്തം. വിദേശനാണ്യം ഒഴുകുന്നത് നിയന്ത്രിക്കുകയെന്നതാണു താത്പര്യമെന്ന് കേന്ദ്രം വിശദീകരിച്ചു.
2025-26ൽ മാത്രം 19.5 ബില്യണ്‍ ഡോളറിന്റെ സസ്യ എണ്ണ ഇറക്കുമതി ഇന്ത്യ ചെയ്തു. ഇറക്കുമതി ബിൽ കുറയ്ക്കാതെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാനാകില്ല. ഇറക്കുമതികൾ വിദേശനാണ്യ ഉപയോഗം വർധിപ്പിക്കുകയും അവയുടെ കരുതൽ ശേഖരം കുറയ്ക്കുകയും ചെയ്യും.
രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 72,850 കോടി ഡോളറിൽനിന്നു കഴിഞ്ഞയാഴ്ച 69.069 കോടി ഡോളറായി കുറഞ്ഞു. വിദേശയാത്ര, പഠനം, വിദേശത്തെ ഷോപ്പിംഗ്, ചികിത്സ, നിക്ഷേപം, ആസ്തി വാങ്ങലുകൾ തുടങ്ങിയവയ്ക്കായി ഇന്ത്യക്കാർ പ്രതിമാസം 22,000 കോടി രൂപയോളം ചെലവിടുന്നതും വിദേശനാണ്യച്ചെലവ് കുത്തനേ കൂട്ടുകയാണ്.
ഡോളറിനെതിരേ രൂപയുടെ മൂല്യത്തകർച്ച സർവകാല റിക്കാർഡുകളും ഭേദിച്ചു വീണ്ടും തുടരുകയാണ്. ഡോളറിനെതിരേ 95 രൂപയ്ക്കുമുകളിലേക്ക് രൂപയുടെ വിലയിടിഞ്ഞത് രാജ്യത്തിനു കനത്ത തിരിച്ചടിയാണ്. വിദേശനാണ്യ ഉപയോഗം കുറയാത്തത് രൂപയുടെ മൂല്യം കുത്തനേ ഇടിയുന്നതിനു കാരണമാണ്.
ആശങ്ക വേണ്ട, കരുതൽ മതി: കേന്ദ്രം
ഇന്ധന, ഭക്ഷ്യ എണ്ണ, സ്വർണ ഉപയോഗം കുറയ്ക്കാനും വിദേശയാത്രകളടക്കം പരിമിതപ്പെടുത്താനുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ജാഗ്രത മാത്രമാണെന്നും ആശങ്ക വേണ്ടെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിശദീകരിച്ചു. ദീർഘകാല പ്രതിസന്ധി മറികടക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമാണു പ്രധാനമന്ത്രിയുടെ അഭ്യർഥനയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ ഭയപ്പെടേണ്ടതില്ല. വിതരണശൃംഖലയിൽ തടസങ്ങളുണ്ടാകുന്നത് തടയാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്- പശ്ചിമേഷ്യയിലെയും ഗൾഫിലെയും സാഹചര്യം വിലയിരുത്തുന്നതിനായി രൂപീകരിച്ച കേന്ദ്രമന്ത്രിസഭയുടെ അനൗപചാരിക യോഗത്തിനുശേഷം രാജ്നാഥ് സിംഗ് പറഞ്ഞു.